ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന് ശേഷം ഇന്ത്യയില്‍ സ്‌കോച്ച് വിസ്‌കിയുടെ വില കുറയുമോ? വിലകുറയുന്നത് എന്തിനൊക്കെ ?

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന് ശേഷം ഇന്ത്യയില്‍ സ്‌കോച്ച് വിസ്‌കിയുടെ വില കുറയുമോ?  വിലകുറയുന്നത് എന്തിനൊക്കെ ?


ന്യൂഡല്‍ഹി: മൂന്ന് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷം വ്യാഴാഴ്ച (ജൂലൈ 24) ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും ചരിത്രപരമായ ഒരു സ്വതന്ത്ര വ്യാപാര കരാറില്‍ (FTA) ഒപ്പുവെച്ചിരിക്കുകയാണ്. ഈ കരാര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിന് പ്രതിവര്‍ഷം ഏകദേശം 34 ബില്യണ്‍ ഡോളര്‍ വര്‍ദ്ധനവ് നല്‍കുമെന്നാണ് കണക്കാക്കുന്നത്. കരാറിന്റെ വിശദാംശങ്ങള്‍ അനുസരിച്ച്, സ്‌കോച്ച് വിസ്‌കിയുടെയും കാറുകളുടെയും ചോക്ലേറ്റുകളുടെയും എയ്‌റോസ്‌പേസ് പാര്‍ട്‌സിന്റെയും മറ്റ് നിരവധി ഉല്‍പ്പന്നങ്ങളുടെയും വില കുറയും. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി യുകെ സന്ദര്‍ശിച്ചതിന് ശേഷമാണ് ചരിത്രപരമായ കരാര്‍ യാഥാര്‍ത്ഥ്യമായത്.

ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യയുടെ ഏറ്റവും അഭിലഷണീയമായ വ്യാപാര കരാറാണിത് എന്നതാണ് ശ്രദ്ധേയം. ഇരു രാജ്യങ്ങളും തങ്ങളുടെ സാമ്പത്തിക ബന്ധത്തിലെ 'ചരിത്രപരമായ നാഴികക്കല്ല്' എന്നാണ് കരാറിനെ വിശേഷിപ്പിച്ചുിട്ടുള്ളത്.

ഈ കരാര്‍ സ്‌കോച്ച് വിസ്‌കിയുടെ വില കുറയ്ക്കുന്നതിന് കാരണമാകും; എന്നിരുന്നാലും, വിപണി പുനര്‍നിര്‍മ്മിക്കുന്നതില്‍ ഇത് വലിയ സ്വാധീനം ചെലുത്തില്ല. താരിഫ് പകുതിയായി കുറച്ചുകൊണ്ട് യുകെ കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് വിസ്‌കി വന്‍തോതില്‍ കയറ്റുമതി ചെയ്യുന്നത് ഇപ്പോള്‍ എളുപ്പമാകും.

സ്‌കോച്ച് വിസ്‌കി

ഇപ്പോള്‍ 150% ആയിരുന്ന താരിഫില്‍ നിന്ന് ഉടനടി 75% ആയി കുറയും, തുടര്‍ന്ന് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 40% ആയി കുറയും. സ്‌കോച്ചിന്റെ പ്രീമിയം വിഭാഗത്തില്‍, ഒരു കുപ്പിക്ക് 3500 രൂപയില്‍ മുതല്‍ വില ആരംഭിക്കുന്ന ജോണി വാക്കര്‍, ബ്ലാക്ക് ലേബല്‍, ഷിവാസ് റീഗല്‍ 12 ഇയര്‍സ് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് കുപ്പിക്ക് 200-300 രൂപ വരെ വില കുറയാം.

അതേസമയം, 1700 മുതല്‍ 2000 രൂപ വരെ വിലയുള്ള സ്റ്റാന്‍ഡേര്‍ഡ് വിഭാഗത്തിന്, റെഡ് ലേബല്‍, ബാലന്റൈന്‍സ് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് 100-150 രൂപ വരെ വില കുറയാം.

'മിക്ക ഇന്ത്യന്‍ വിസ്‌കി നിര്‍മ്മാതാക്കളും ആഭ്യന്തര വിസ്‌കികളുമായി കലര്‍ത്താനാണ് സ്‌കോച്ച് വിസ്‌കി ഇറക്കുമതി ചെയ്യുന്നത്. കസ്റ്റംസ് തീരുവ കുറയ്ക്കുന്നത് ഈ ഇന്ത്യന്‍ ഉല്‍പ്പാദകരുടെ സാമ്പത്തിക സ്ഥിതിയെ സഹായിക്കുമെന്ന് മദ്യ വ്യാപാര വിദഗ്ധനും ബ്രൂവേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറലുമായ വിനോദ് ഗിരി പറഞ്ഞു.

എയര്‍സ്‌പേസ് ഭാഗങ്ങള്‍

പുതിയ കരാര്‍ പ്രകാരം, ഇന്ത്യയിലെ ആളുകള്‍ക്കും വ്യവസായങ്ങള്‍ക്കും യുകെയില്‍ നിന്ന് നിര്‍മ്മിച്ചതും ഇറക്കുമതി ചെയ്യുന്നതുമായ നിരവധി ഉല്‍പ്പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങളും എയ്‌റോസ്‌പേസ് ഭാഗങ്ങളും ഉള്‍പ്പെടെ ഇപ്പോള്‍, വളരെ താങ്ങാവുന്ന വിലയില്‍ ലഭ്യമാകും.

സോഫ്റ്റ് ഡ്രിങ്കുകള്‍, ചോക്ലേറ്റ്, ബിസ്‌ക്കറ്റുകള്‍

സോഫ്റ്റ് ഡ്രിങ്കുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് മികച്ച രീതിയില്‍ ലഭ്യമാകും. അതേസമയം, യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാല്‍മണ്‍, ചോക്ലേറ്റുകള്‍, ബിസ്‌ക്കറ്റുകള്‍ എന്നിവയുടെ തീരുവ ഇന്ത്യ കുറയ്ക്കും, ഇത് ഇന്ത്യക്കാര്‍ക്ക് ഈ വസ്തുക്കള്‍ കുറഞ്ഞവിലയ്ക്ക് കിട്ടുന്നതിന് ഇടയാക്കും.

മാത്രമല്ല, ഈ കരാര്‍ പ്രകാരം ഇന്ത്യന്‍ പ്രൊഫഷണലുകളെ മൂന്ന് വര്‍ഷത്തേക്ക് യുകെ സാമൂഹിക സുരക്ഷാ പേയ്‌മെന്റുകളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും.