പൊതുജന സംഭാവനകള്‍ നേടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ കാര്യത്തില്‍ സുതാര്യതയും ഉത്തരവാദിത്വവും ജനാധിപത്യത്തിലെ അടിസ്ഥാന ആവശ്യങ്ങളാണ്. എന്നാല്‍ ഇന്ത്യയിലെ രാഷ്ട്രീയ- സാമൂഹിക രംഗത്ത് ഈ മാനദണ്ഡങ്ങള്‍ ഒരേ രീതിയില്‍ പ്രയോഗിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് വലിയ പ്രസക്തിയുണ്ട്. പ്രത്യേകിച്ച് പി എം കെയേഴ്‌സ് ഫണ്ടിന്റെ സാമ്പത്തിക വിവരങ്ങള്‍, സി ജെ പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയെതിരായ ആരോപണങ്ങള്‍, രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ആര്‍ എസ് എസിന്റെ ഘടന എന്നിവയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഈ വിഷയത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തെ കൂടുതല്‍ സജീവമാക്കിയിട്ടുണ്ട്.
കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ചിലാണ് അടിയന്തര ആരോഗ്യ സാഹചര്യങ്ങള്‍ക്കും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പൊതുചാരിറ്റബിള്‍ ട്രസ്റ്റായി പി എം കെയേഴ്‌സ് ഫണ്ട് രൂപീകരിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് ഫണ്ടിന്റെ അധ്യക്ഷന്‍. പൊതുജനങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന സംഭാവനകളാണ് ഇതിന്റെ പ്രധാന വരുമാന മാര്‍ഗം. സംഭാവനകള്‍ക്ക് ആദായനികുതി നിയമത്തിലെ 80ജി പ്രകാരം നികുതി ഇളവും ലഭിക്കുന്നു.
ലഭ്യമായ ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോര്‍ട്ട് 2022- 23 സാമ്പത്തിക വര്‍ഷത്തിലേതാണ്. അതനുസരിച്ച് 2023 മാര്‍ച്ച് 31ന് ഫണ്ടില്‍ 6,283.68 കോടി രൂപയുടെ നീക്കിയിരിപ്പാണ് ഉള്ളത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വെന്റിലേറ്റര്‍ വാങ്ങല്‍, ഓക്‌സിജന്‍ പ്ലാന്റുകള്‍, വാക്‌സിന്‍ വിതരണം, കുടിയേറ്റ തൊഴിലാളികളുടെ സഹായം തുടങ്ങിയ മേഖലകളില്‍ ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ചതായും വ്യക്തമാക്കുന്നു.
എന്നാല്‍ 2022- 23ന് ശേഷമുള്ള ഓഡിറ്റ് ചെയ്ത സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ പൊതുമണ്ഡലത്തില്‍ ലഭ്യമല്ല. ഇത് സുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഒരു സ്ഥാപനം നിയമപരമായ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്നത് മാത്രമല്ല, പൊതുജന വിശ്വാസം നിലനിര്‍ത്താന്‍ അത് എത്രമാത്രം വിവരങ്ങള്‍ സ്വമേധയാ പുറത്തുവിടുന്നു എന്നതും പ്രധാനമാണ്. കോടിക്കണക്കിന് രൂപയുടെ പൊതുസംഭാവനകള്‍ കൈകാര്യം ചെയ്യുന്ന ഫണ്ടിന് കൂടുതല്‍ തുറന്ന സാമ്പത്തിക വെളിപ്പെടുത്തലുകള്‍ വേണമെന്ന ആവശ്യം അതുകൊണ്ടുതന്നെ ശക്തമാകുന്നു.
പി എം ശ്രീയെ കുറിച്ചുള്ള ആരോപണങ്ങള്‍ ഒരുവശത്ത് ശക്തമായി നിലനില്‍ക്കുമ്പോഴാണ് പുതുതായി രംഗപ്രവേശം ചെയ്ത കോക്രോച്ച് ജനതാ പാര്‍ട്ടിയുടെയും (സി ജെ പി) അതിന്റെ സ്ഥാപകന്‍ അഭിജിത് ദിപ്‌കെയുടെയും സാമ്പത്തിക പശ്ചാത്തലം അന്വേഷിക്കണമെന്ന ആവശ്യങ്ങളുമായി എതിര്‍ ചേരിയിലുള്ള സംഘപരിവാരം ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നിരിക്കുന്നത്. അഭിജിത് ദീപ്‌കെയുടെ വിദേശ വിദ്യാഭ്യാസ ചെലവ്, കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി, പാര്‍ട്ടിയുടെ നിയമപരമായ പദവി തുടങ്ങിയ വിഷയങ്ങളിലാണ് പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരവും ഈ ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
എന്നാല്‍ തന്റെ വിദ്യാഭ്യാസ ചെലവ് ബോസ്റ്റണ്‍ സര്‍വകലാശാലയിലെ സ്‌കോളര്‍ഷിപ്പും വിദ്യാഭ്യാസ വായ്പയും വഴിയാണ് കണ്ടെത്തിയതെന്ന് ദിപ്‌കെ വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചകളെ വഴിതെറ്റിക്കാനുള്ള സാധ്യതയുണ്ടെന്ന വിമര്‍ശനവും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ടല്ലെങ്കിലും രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള സംഘടനകളിലൊന്നായ ആര്‍ എസ് എസിന്റെ നിയമപരമായ ഘടനയും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. 1925ല്‍ സ്ഥാപിതമായ ആര്‍ എസ് എസ് ഇന്ത്യന്‍ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത കമ്പനിയോ സൊസൈറ്റിയോ ട്രസ്റ്റോ ആയല്ല പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ നിയമത്തിലെ 'ബോഡി ഓഫ് ഇന്‍ഡിവിജ്വല്‍സ്' എന്ന നിലയിലാണ് പരിഗണിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ സംഘടന രൂപീകരിക്കാന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ലെങ്കിലും വലിയ സാമൂഹികവും സാമ്പത്തികവുമായ സ്വാധീനമുള്ള സംഘടനകള്‍ കൂടുതല്‍ സുതാര്യത പാലിക്കണമെന്ന ആവശ്യം ഉയരുന്നു.
ആര്‍ എസ് എസുമായി ബന്ധമുള്ള നിരവധി അനുബന്ധ സംഘടനകള്‍ രാഷ്ട്രീയ, വിദ്യാഭ്യാസ, തൊഴിലാളി, സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ പലതും നിയമപരമായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളാണെന്നതും എടുത്തു പറയേണ്ടതുണ്ട്. എന്നാല്‍ മാതൃസംഘടനയുടെ സാമ്പത്തിക ഘടന, സ്വത്ത് ഉടമസ്ഥാവകാശം, സംഭാവനാ സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് വ്യക്തതയില്ലാത്തതിനാല്‍ അതിനുള്ള ആവശ്യങ്ങളാണ് ഉയരുന്നത്.
ജനാധിപത്യത്തില്‍ എല്ലാ സംഘടനകള്‍ക്കും ഒരേ മാനദണ്ഡം ബാധകമാകണം. ഒരു രാഷ്ട്രീയ എതിരാളിയുടെ സാമ്പത്തിക കാര്യങ്ങള്‍ ചോദ്യം ചെയ്യുമ്പോള്‍, സ്വന്തം പ്രവര്‍ത്തനങ്ങളിലും അതേ സുതാര്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. പി എം കെയേഴ്‌സ് പോലുള്ള പൊതുസംഭാവനകളില്‍ പ്രവര്‍ത്തിക്കുന്ന ഫണ്ടുകളും വലിയ സ്വാധീനമുള്ള സംഘടനകളും ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്താന്‍ പരമാവധി ഉത്തരവാദിത്വത്തോടെയും സുതാര്യതയോടെയും പ്രവര്‍ത്തിക്കേണ്ടതുണ്ട്.
