തൃശൂർ: നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. അതീവരഹസ്യമായിട്ടായിരുന്നു പൊലീസ് നടപടികൾ. തൃശൂർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ രാത്രി ഏഴു മണിയോടെയാണ് മുകേഷ് ഹാജരായത്. പ്രത്യേക അന്വേഷണ സംഘത്തിലെ വനിത ഐ പി എസ് ഉദ്യോഗസ്ഥ എസ് പി ഐശ്വര്യ ഡോംഗ്രേ ആണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ മുകേഷിന്റെ വൈദ്യ പരിശോധന നടത്തിയ ശേഷമാണ് ജാമ്യത്തിൽ വിട്ടത്.
ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വടക്കാഞ്ചേരി പൊലീസിന്റെ നടപടി. 2011ൽ ആണ് കേസിനാസ്പദമായ സംഭവം. സിനിമാ ഷൂട്ടിങ്ങിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി.
ഭാരതീയ ന്യായസംഹിതയുടെ 354, 294 ബി വകുപ്പുകൾ പ്രകാരമാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. മുകേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ശേഷം മുകേഷ് ജാമ്യം നേടി പുറത്തിറങ്ങി.
നടിയുടെ പീഡന പരാതി: നടൻ മുകേഷിനെ രഹസ്യമായി അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു