യുവ ഡോക്ടറുടെ പീഡന പരാതി; റാപ്പര്‍ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി

യുവ ഡോക്ടറുടെ പീഡന പരാതി; റാപ്പര്‍ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി


കൊച്ചി : യുവ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ റാപ്പര്‍ ഹിരണ്‍ദാസ് മുരളിയെന്ന വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. ബലാത്സംഗ കുറ്റം നിലനില്‍ക്കില്ലെന്നും പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വേടന്‍ വാദിച്ചു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത് ബലാത്സംഗമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്നും വേടന്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. എന്നാല്‍, വേടന്‍ സ്ഥിരം കുറ്റവാളിയാണെന്നും ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. വേടന് സര്‍ക്കാര്‍ തലത്തില്‍ സ്വാധീനമുണ്ടെന്നും അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ വാദിച്ചു. തുടര്‍ന്ന് പരാതിക്കാരിയെ കേസില്‍ കക്ഷി ചേരാന്‍ കോടതി അനുവദിച്ചു.

തനിക്കെതിരെ വ്യക്തിഹത്യ നടത്താന്‍ സംഘടിതമായ ശ്രമം നടക്കുന്നുണ്ടെന്ന് വേടന്‍ ആരോപിച്ചു. തനിക്കും മാനേജര്‍മാര്‍ക്കും ഭീഷണി കോളുകള്‍ വരുന്നുണ്ട്. നിരവധി സ്ത്രീകള്‍ തനിക്കെതിരെ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും അദ്ദേഹം കോടതിയില്‍ പറഞ്ഞു. 2020ലും 2021ലും വേടനെതിരെ ലൈംഗികാതിക്രമം സംബന്ധിച്ച് രണ്ട് യുവതികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇത് ഡിജിപിക്ക് കൈമാറിയതായി കരുതുന്നതായും പരാതിക്കാരി പറഞ്ഞു.

വിവാഹ വാഗ്ദാനം നല്‍കി തുടര്‍ച്ചയായി പീഡിപ്പിച്ചുവെന്ന യുവ ഡോക്ടറുടെ പരാതിയില്‍ ജൂലൈ 31നാണ് തൃക്കാക്കര പൊലീസ് വേടനെതിരെ കേസെടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വച്ച് ലൈംഗിക ചൂഷണം നടത്തിയെന്നാണ് പരാതി. പുതിയ പാട്ടിറക്കാന്‍ യുവ ഡോക്ടറില്‍നിന്ന് 31,000 രൂപ തട്ടിയെടുത്തെന്നും പരാതിയിലുണ്ട്.

കഴിഞ്ഞ വര്‍ഷം മാരക ലഹരിമരുന്നായ എംഡിഎംഎയുമായി വേടന്‍ ഉള്‍പ്പെടെയുള്ള സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. കഞ്ചാവ് കൈവശം വച്ചതിന് മറ്റൊരു കേസില്‍ അറസ്റ്റിലായി ജാമ്യം നേടിയിട്ടുണ്ട്. മീ ടൂ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും, മദ്യലഹരിയില്‍ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചുവെന്ന് ചില സ്ത്രീകള്‍ ആരോപിച്ചപ്പോഴും വേടന്‍ മാപ്പ് പറഞ്ഞിരുന്നു. 2022ല്‍ പുലിപ്പല്ല് വിറ്റ കേസില്‍ വേടനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഈ കേസിന്റെ പശ്ചാത്തലത്തില്‍ വേടന്‍ വിദേശത്തേക്ക് കടക്കുന്നത് തടയാന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസ് സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ട് കോടതി നാളെ പരിഗണിക്കും.