നിലപാടുകളും സ്വാധീനവും വിവാദങ്ങളിലേക്കെത്തിച്ച ഡിക് ചെനി

നിലപാടുകളും സ്വാധീനവും വിവാദങ്ങളിലേക്കെത്തിച്ച ഡിക് ചെനി


വാഷിങ്ടണ്‍: നാല് റിപ്പബ്ലിക്കന്‍ പ്രസിഡന്റുമാരുടെ ഭരണകാലത്ത് സേവനം അനുഷ്ഠിച്ചും 9/11ന് ശേഷമുള്ള 'വാര്‍ ഓണ്‍ ടെറര്‍' രൂപകല്‍പ്പനയില്‍ മുഖ്യപങ്കുവഹിച്ചും അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും സ്വാധീനശാലിയും വിവാദ നായകനുമായിരുന്നു വൈസ് പ്രസിഡന്റ് ഡിക്ക് ചെനി. ന്യുമോണിയയും ഹൃദയ- രക്തക്കുഴല്‍ സംബന്ധമായ രോഗസങ്കീര്‍ണ്ണതകളും മൂലമാണ് അദ്ദേഹത്തിന്റെ മരണമെന്നാണ് കുടുംബം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. 

രാജ്യസുരക്ഷയോടുള്ള കടുത്ത നിലപാടിനും അധികാരത്തിന്റെ ഏത് ഇടനാഴിയിലും നയിക്കാനുള്ള കഴിവിനും പേരുകേട്ട ചെനി 2003-ലെ ഇറാഖ് അധിനിവേശത്തിന് നല്‍കിയ ഉറച്ച പിന്തുണയിലൂടെയായിരിക്കും കൂടുതല്‍ ഓര്‍മിക്കപ്പെടുക. അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പ്രസ്തുത യുദ്ധത്തെ തന്ത്രപരമായും മാനവീയമായും പരാജയമെന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഈ യുദ്ധം അമേരിക്കന്‍ വിദേശനെത്തിനും  ആഭ്യന്തര രാഷ്ട്രീയത്തിലും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്കു വിധേയമാക്കിയെന്നാണ് വിലയിരുത്തപ്പെടുന്നത്. 

2009-ല്‍ സ്ഥാനമൊഴിഞ്ഞതിനു ശേഷവും ചെനി ഇറാഖ് അധിനിവേശത്തെ ന്യായീകരിച്ചു കൊണ്ടേയിരുന്നു. 9/11നുശേഷം പുതിയ ഭീകരാക്രമണങ്ങള്‍ ഒഴിവാക്കാന്‍ ബുഷ് ഭരണകൂടം നേടിയ വിജയമാണ് അതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

ജീവിതത്തിന്റെ ഭൂരിഭാഗവും ഹൃദയരോഗത്തോടൊപ്പം കഴിഞ്ഞ ചെനി 2012-ല്‍ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ മകള്‍ ലിസ് ചെനി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഹൗസ് നേതാവായി ഉയര്‍ന്നത്. ചെനി പാര്‍ട്ടിയിലെ ദേശീയസുരക്ഷാ വിഭാഗത്തിന്റെ പ്രധാന ശബ്ദമായി സ്വയം തുടരുകയും ചെയ്തു. 

2001 മുതല്‍ 2009 വരെ ജോര്‍ജ് ഡബ്ല്യു ബുഷിന്റെ കീഴില്‍ രണ്ട് കാലയളവുകള്‍ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ച ചെനി, 'ക്രഡ്ഡി ജോബ്' (തുലോം വില കുറഞ്ഞ ജോലി) എന്നാണ് ഒരിക്കല്‍ വൈസ് പ്രസിഡന്റിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ അധികാരത്തിലേറിയതിനു ശേഷം അദ്ദേഹം ആ സ്ഥാനത്തിന് പുതിയ ഗൗരവം നല്‍കാന്‍ ശ്രമിച്ചു. മുന്‍ വൈസ് പ്രസിഡന്റ് ഡാന്‍ ക്വെയ്ല്‍ 'താങ്കള്‍ക്ക് നിരവധി സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കേണ്ടിവരും' എന്നു പറഞ്ഞപ്പോള്‍ ചെനിയുടെ മറുപടി തനിക്ക് പ്രസിഡന്റിനോടുള്ള ബന്ധം അതില്‍ നിന്നും വ്യത്യസ്തമാണ്,' എന്നായിരുന്നുവെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പിന്നീട് റിപ്പോര്‍ട്ട് ചെയ്തു.

അദ്ദേഹം തന്റെ ഭാര്യയും എഴുത്തുകാരിയുമായ ലിന്‍ ചെനിയുമായി 60 വര്‍ഷത്തിലേറെ ദീര്‍ഘമായ ദാമ്പത്യമാണ് നയിച്ചത്. ലിസ് ചെനിക്കു പുറമേ മറ്റൊരു മകളും സ്വവര്‍ഗാനുരാഗിയുമായ മേരിയോടും അദ്ദേഹം അടുത്ത ബന്ധമാണ് പുലര്‍ത്തിയത്. 2000-ലെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വ വാദപ്രതിവാദത്തിനിടെ 'സ്വാതന്ത്ര്യം എല്ലാവര്‍ക്കും സ്വാതന്ത്ര്യം തന്നെയാണ്' എന്ന് പറഞ്ഞതിനാല്‍ സ്വവര്‍ഗ വിവാഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാട് ചില സംരക്ഷണവാദികളുടെ വിമര്‍ശനത്തിന് വിധേയമായിരുന്നു.