യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻറെ ഇറാനും ഇസ്രയേലും തമ്മിൽ “പൂർണ്ണ യുദ്ധവിരാമം” പ്രഖ്യാപിച്ചെന്ന പ്രഖ്യാപനത്തിന് മറുപടിയുമായി തെഹ്റാൻ. തങ്ങൾക്ക് അത്തരമൊരു വെടിനിർത്തൽ നിർദ്ദേശവും ലഭിച്ചിട്ടില്ലെന്ന് ഇറാന്റെ വിദേശമന്ത്രി സായിദ് അബ്ബാസ് ആരാഗ്ചി പറഞ്ഞു.
എക്‌സിൽ പോസ്റ്റ് ചെയ്ത ചെറിയ കുറിപ്പിലാണ് ആറാഗ്ചി ഇറാന്റെ പ്രതികരണമറിയിച്ചത്. ഇസ്രായേൽ ഇതുവരെ ട്രംപിന്റെ അവകാശവാദത്തോട് പ്രതികരിച്ചിട്ടില്ല.
നിലവിലെ സാഹചര്യത്തിൽ വെടിനിർത്തലിനോ സൈനിക നടപടികൾ നിർത്തിവയ്ക്കുന്നതിനോ ഉള്ള ഒരു ധാരണയുമില്ല. എന്നാൽ, ഇസ്രായേൽ ഇറാനിയൻ ജനതക്ക് നേരെ അഴിച്ചുവിട്ട നിയമവിരുദ്ധ ആക്രമണം ഇറാനിയൻ സമയം രാവിലെ 4 മണിക്ക് മുൻപ് അവസാനിപ്പിക്കുകയാണെങ്കിൽ, ഇറാന്റെ ഭാഗത്ത് നിന്ന് ഒരു പ്രത്യാക്രമണവുമുണ്ടാവില്ല. സൈനിക നടപടികൾ നിർത്തിവയ്ക്കുന്നത് സംബന്ധിച്ചുള്ള ഞങ്ങളുടെ അന്തിമ തീരുമാനം പിന്നീടെടുക്കും," ആറാഗ്ചി പറഞ്ഞു.
ഇസ്രയേലും ഇറാനും ആറു മണിക്കൂറിനുള്ളിൽ പോരാട്ടം നിർത്താൻ സമ്മതിച്ചുവെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം ഇറാന്റെ സ്റ്റേറ്റ് ന്യൂസ് ഏജൻസി ഫാർസ് ആ റിപ്പോർട്ട് തള്ളിക്കൊണ്ടുള്ള ഒരു ഇറാനിയൻ സൈനികോദ്യോഗസ്ഥന്റെ പ്രസ്താവന പ്രസിദ്ധീകരിച്ചിരുന്നു. “യു.എസ്. പ്രസിഡന്റ് ട്രംപ് നിർദ്ദേശിച്ച വെടിനിർത്തൽ പദ്ധതി പൂർണ്ണമായും കള്ളമാണ്. അമേരിക്കയുടെ പ്രദേശിക താവളങ്ങളിൽ നേരിട്ട അപമാനത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയുള്ളതാണ് ഈ അവകാശവാദം,” എന്ന് പേരില്ലാത്ത ഉറവിടങ്ങളെ ഉദ്ധരിച്ച് ഏജൻസി പറഞ്ഞു.
ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം തെഹ്റാന് ഔദ്യോഗികമോ അനൗദ്യോഗികമോ ആയ ഒരു വെടിനിർത്തൽ നിർദ്ദേശവും ലഭിച്ചിട്ടില്ല, ഇറാൻ ഒന്നിനോടും പ്രതികരിച്ചിട്ടുമില്ല. ഫാർസ് ഉദ്ധരിച്ച ഉദ്യോഗസ്ഥർ ശക്തമായ മുന്നറിയിപ്പും നൽകി: “ഇറാൻ ജനത ഈ അവകാശവാദത്തിന്റെ കള്ളത്തരം അടുത്ത മണിക്കൂറുകളിൽ പ്രായോഗികവും നിലനിൽക്കുന്ന പ്രവർത്തനങ്ങളിലൂടെയും മനസ്സിലാക്കും.”
എന്നാൽ, കൂടുതൽ സംയമനത്തിന്റെ സ്വരമാണ് ആറാഗ്ചിയുടെ വാക്കുകളിലുള്ളത്. ശക്തമായ സമ്മർദ്ദത്തിന് കീഴിലായി ഇറാൻ വെടിനിർത്തലിന് തയ്യാറാവുമെന്നാണ് അത് സൂചിപ്പിക്കുന്നത്.