ഭവന പ്രതിസന്ധിയില്‍ വലയുന്ന ന്യൂയോര്‍ക്കിന് മേയര്‍ സ്ഥാനാര്‍ഥിയുടെ മോഹന വാഗ്ദാനം; പിന്തുണ വര്‍ധിക്കുന്നു

ഭവന പ്രതിസന്ധിയില്‍ വലയുന്ന ന്യൂയോര്‍ക്കിന് മേയര്‍ സ്ഥാനാര്‍ഥിയുടെ മോഹന വാഗ്ദാനം; പിന്തുണ വര്‍ധിക്കുന്നു


ന്യൂയോര്‍ക്ക്: ഭവന നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തന്റെ അജണ്ടയുടെ പ്രധാന ഭാഗമെന്ന് പ്രഖ്യാപിച്ച സോഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പിന്തുണ നേടിയേക്കും. വാടക മരവിപ്പിക്കുമെന്നും വാഗ്ദാനം ചെയ്യുന്ന 33കാരനായ സ്ഥാനാര്‍ഥി ഡെമോക്രാറ്റിക് സോഷ്യലിസ്റ്റാണ്. ഭവന നിര്‍മാണവുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങളാണ് മംദാനിയെ അപ്രതീക്ഷിതമായി മത്സര രംഗത്ത് മുന്‍ നിരയിലേക്ക് എത്തിച്ചത്. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ന്യൂയോര്‍ക്ക് മേയര്‍ ആയേക്കുമെന്ന രീതിയിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. 

സൊഹ്റാന്‍ മംദാനിയുടെ പ്രചാരണം വാടക മരവിപ്പിക്കലിലും സബ്സിഡിയുള്ള ഭവന നിര്‍മ്മാണത്തിലുമാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വാടക സ്ഥിരതയുള്ള അപ്പാര്‍ട്ടുമെന്റുകളുടെ വാടക മരവിപ്പിക്കാനും പൊതു സബ്സിഡിയുള്ള ഭവനങ്ങളില്‍ 70 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനും ഭവന വികസനത്തിന് പൊതു ഭൂമി തുറന്നുകൊടുക്കാനും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് മംദാനി ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്. സൗജന്യ ബസ് യാത്രകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പലചരക്ക് കടകള്‍ എന്നിവയും മംദാനിയുടെ വാഗ്ദാനത്തിലുണ്ട്. ചൊവ്വാഴ്ച നടക്കുന്ന പ്രൈമറിയില്‍ മുന്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയ്ക്കാണ് മംദാനി കടുത്ത എതിരാളിയായത്. 

ന്യൂയോര്‍ക്ക് നഗര നിലവാരം കണക്കിലെടുക്കുമ്പോള്‍ ഭവന പ്രതിസന്ധി പുതിയ തലത്തിലാണുള്ളത്. നഗരത്തിലെ ഒഴിവുകളുടെ നിരക്ക് അടുത്തിടെ 1.4 ശതമാനത്തിലേക്ക് കുറഞ്ഞു. റെക്കോര്‍ഡാണ് ഈ കുറവ്. 1968ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. രണ്ട് കിടപ്പുമുറി അപ്പാര്‍ട്ട്‌മെന്റിന്റെ പ്രതിമാസ വാടക കഴിഞ്ഞ വര്‍ഷം 17.5 ശതമാനം ഉയര്‍ന്ന് 5,560 ഡോളറിലെത്തിയെന്നാണ് റെന്റല്‍ ലിസ്റ്റിംഗ് സൈറ്റായ സുംപര്‍ പറയുന്നത്. 

വാടക നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുപകരം വികസനം വര്‍ധിപ്പിക്കുന്നതിലാണ് ക്യൂമോയുടെ ഭവന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് വ്യവസായത്തില്‍ നിന്ന് ദശലക്ഷക്കണക്കിന് സംഭാവനകള്‍ നേടാന്‍ അദ്ദേഹത്തിന് തന്റെ നിലപാട് സഹായിച്ചു. 

അടുത്തിടെ നടന്ന ഒരു ചര്‍ച്ചയില്‍ മംദാനിയെ പരാമര്‍ശിച്ച് ക്യൂമോ പറഞ്ഞത് 'അദ്ദേഹം ഒരിക്കലും ഒന്നും നിര്‍മ്മിച്ചിട്ടില്ല' എന്നായിരുന്നു. എന്നാല്‍ മംദാനിയുടെ മുന്നേറ്റം സൂചിപ്പിക്കുന്നത് വാടകക്കാര്‍ കൂടുതല്‍ നിരാശരാണെന്നും നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയതും മത്സരാധിഷ്ഠിതവുമായ വാടക വിപണിയില്‍ നിന്നും അവര്‍ മോചനം പ്രതീക്ഷിക്കുന്നുണ്ടെന്നുമാണ്. 

തങ്ങള്‍ ജോലി ചെയ്യുന്ന നഗരത്തില്‍ താമസിക്കാന്‍ തൊഴിലാളികള്‍ക്ക് സാമ്പത്തിക ശേഷിയില്ലെങ്കില്‍ നേതൃത്വത്തില്‍ മാറ്റമുണ്ടാകുന്ന കാര്യം ആലോചിക്കാവുന്നതാണെന്ന് ന്യൂയോര്‍ക്ക് സിറ്റി റിയല്‍ എസ്റ്റേറ്റ് മൂല്യനിര്‍ണ്ണയ സ്ഥാപനമായ മില്ലര്‍ സാമുവലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജോനാഥന്‍ മില്ലര്‍ പറഞ്ഞു.

മംദാനിയുടെ നിലപാടിനെ ഡെവലപ്പര്‍മാരും വീട്ടുടമസ്ഥരും വിമര്‍ശിക്കുന്നുണ്ട്. വാടക മരവിപ്പിക്കല്‍ ഏതെങ്കിലും പുതിയ നിക്ഷേപത്തെയോ നിലവിലുള്ള യൂണിറ്റുകള്‍ പരിപാലിക്കുന്നതിനുള്ള ചെലവുകളെയോ നിരുത്സാഹപ്പെടുത്തുമെന്ന് അവര്‍ പറയുന്നു. ന്യൂയോര്‍ക്ക് സിറ്റിയുടെ 2019ലെ വാടക നിയമങ്ങളുടെ ആഘാതങ്ങള്‍ അവര്‍ ഇപ്പോഴും നേരിടുന്നുണ്ട്. 

ന്യൂയോര്‍ക്ക് വാടക വിപണിയില്‍ ഓപ്പണ്‍ ഹൗസുകള്‍ക്കായുള്ള നിര വളരെ കൂടുതലാണ്. തങ്ങളുടെ എന്‍ട്രി ലെവല്‍ വരുമാനത്തിന്റെ വലിയൊരു പങ്കും വാടകയ്ക്കായി ചെലവഴിക്കേണ്ടി വരുന്നതായി എല്ലാവരും സമ്മതിക്കുന്നു.

റിയല്‍ എസ്റ്റേറ്റ് അനലിറ്റിക്‌സ് സ്ഥാപനമായ അര്‍ബന്‍ ഡിഗ്‌സിന്റെ ആദ്യകാല ഡേറ്റ പ്രകാരം ഫെയര്‍ നിയമം നടപ്പിലാക്കിയതിന് ശേഷം ഒരു ആഴ്ചയില്‍ മാത്രം വാടക 16 ശതമാനം വര്‍ധിച്ചു. ഞായറാഴ്ച ശരാശരി വാടക 6,346 ഡോളര്‍ ആയി ഉയര്‍ന്നു, കഴിഞ്ഞ ആഴ്ച റോളിംഗ് ശരാശരി 5,599 ഡോളറായി ആയി ഉയര്‍ന്നു.

വീടിനായി ആഗ്രഹിക്കുന്ന യുവ വാടകക്കാര്‍ അമിത വില മനസ്സില്ലാമനസ്സോടെ സമ്മതിക്കുകയാണ്. ഉയര്‍ന്ന വാടക നിരക്കുകള്‍ നല്‍കാന്‍ തയ്യാറുള്ളവര്‍ പോലും ഒരു ഒഴിഞ്ഞ അപ്പാര്‍ട്ട്‌മെന്റ് കണ്ടെത്താന്‍ പാടുപെടുകയാണ്. 

വാടകക്കാര്‍ക്കിടയില്‍ കടുത്ത മത്സരം നിലനില്‍ക്കുന്നതിനാല്‍ പുതിയ ഇന്‍വെന്ററികള്‍ വിപണിയില്‍ ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ മാത്രമാണ് നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ പലര്‍ക്കും സുഹൃത്തുക്കളുടെ അപാര്‍ട്ട്‌മെന്റുകളില്‍ കഴിയാനാണ് പ്രേരിപ്പിക്കുന്നത്. സ്ട്രീറ്റ് ഈസി, ഫേസ്ബുക്ക് ഗ്രൂപ്പുകള്‍, റെഡ്ഡിറ്റ് പോലുള്ള ഓണ്‍ലൈന്‍ വാടക വിപണികളിലൂടെ മണിക്കൂറുകള്‍ ചെലവഴിച്ചാലും പലപ്പോഴും ഭാഗ്യം കടാക്ഷിക്കാറില്ല.