മംദാനിയുടെ മുന്നേറ്റം കോമോക്ക് പിന്നിൽ അണിനിരന്ന ഡെമോക്രാറ്റിക് പാർട്ടി നേതൃത്വത്തിന് കനത്ത തിരിച്ചടി.
ന്യൂയോർക്ക് മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള ഡെമോക്രാറ്റിക് പാർട്ടി പ്രൈമറി മത്സരത്തിൽ പുത്തൻകൂറ്റുകാരനായ സോഹ്രാൻ മംദാനിക്ക് മുന്നിൽ അടിയറവ് പറഞ്ഞ് മുതിർന്ന നേതാവും മുൻ ഗവർണറുമായി ആൻഡ്രൂ കോമോ.
മുപ്പത്തിമൂന്ന് വയസ് മാത്രം പ്രായമുള്ള അസംബ്ലിമാൻ മംദാനി ഡെമോക്രാറ്റിക് മേയർ പ്രൈമറിയിൽ വലിയ ലീഡ് നേടിയതോടെ കോമോ മംദാനിയെ ഫോണിൽ വിളിച്ച് തോൽവി സമ്മതിക്കുകയായിരുന്നു.
പ്രാഥമിക കണക്കുകൾ പ്രകാരം വോട്ടിംഗ് 9 മണിക്ക് അവസാനിച്ചപ്പോൾ മംദാനിക്ക് ഏകദേശം 43% വോട്ടുകൾ ലഭിച്ചിരുന്നു; കോമോയ്ക്ക് 36% വോട്ടുകളും. ഏകദേശം 95% വോട്ടുകൾ എണ്ണിയപ്പോൾ മംദാനിക്ക് 425,000-ലധികം വോട്ടുകൾ ലഭിച്ചു. കോമോയ്ക്ക് ഏകദേശം 350,000 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
ഇതുവരെ മുന്നിലുള്ള സ്ഥാനാർത്ഥിയുടെ വോട്ടുകൾ 50% കടക്കാത്തതിനാൽ റാങ്ക്ഡ്-ചോയ്സ് വോട്ടിങ് അടിസ്ഥാനത്തിലാവും ഫലം തീരുമാനിക്കപ്പെടുക. മേയർ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ന്യൂയോർക്ക് സിറ്റിയുടെ ആദ്യ മുസ്ലിം-ഇന്ത്യൻ അമേരിക്കൻ മേയർ ആയി മംദാനി മാറും.
മംദാനിയുടെ മുന്നേറ്റം കോമോക്ക് പിന്നിൽ അണിനിരന്ന ഡെമോക്രാറ്റിക് പാർട്ടി നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ്. സൗജന്യ ബസ് യാത്ര, 70 ബില്യൺ ഡോളർ പൊതു സഹാത്തോടെ വാടകക്കുള്ള വീടുകളുടെ വ്യാപക നിർമ്മാണം, വാടക സ്ഥിരീകരിച്ച അപ്പാർട്ട്മെന്റുകളുടെ വാടക നിലനിര്‍ത്തൽ തുടങ്ങിയ വാഗ്ദാനങ്ങളുമായി യുവാക്കളെയും ഇടതുപക്ഷ വോട്ടർമാരെയും ആകർഷിച്ചതാണ് മംദാനിയുടെ മുന്നേറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഡെമോക്രാറ്റിക് പാർട്ടിയുടെ റിബലുകളായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള വെർമോണ്ട് സെനറ്റർ ബേർണി സാൻഡേഴ്സ്, കോൺഗ്രസ് അംഗം അലക്സാൻഡ്രിയ ഒകാസിയോ-കോർടസ് തുടങ്ങിയവരുടെ പിന്തുണയോടെയാണ് മംദാനി മത്സരരംഗത്തിറങ്ങിയത്.
ഇന്ത്യന്‍ വംശജനായ എഴുത്തുകാരന്‍ മഹമൂദ് മംദാനിയുടെയും പ്രസിദ്ധയായ ചലച്ചിത്രസംവിധായിക മീരാ നായരുടെയും മകനാണ് സൊഹ്‌റാന്‍ മംദാനി. ഉഗാണ്ടയില്‍ ജനിച്ച സൊഹ്‌റാന്‍ മംദാനി, ഏഴാം വയസ്സിലാണ് ന്യൂയോര്‍ക്കിലേക്ക് എത്തുന്നത്. ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ സൊഹ്‌റാന്‍ മംദാനി വിജയിച്ചാല്‍ അത് മറ്റൊരു ചരിത്രകൂടിയാകും. ന്യൂയോര്‍ക്ക് മേയര്‍ ആകുന്ന ആദ്യ മുസ്ലിം, ആദ്യ ഇന്ത്യന്‍അമേരിക്കന്‍ എന്നീ വിശേഷങ്ങളും അദ്ദേഹത്തിന് സ്വന്തമാകും.