ഇസ്രായേലില്‍ കടന്നുകയറി 2023 ഒക്ടോബര്‍ 7,നു നടത്തിയ കൂട്ടക്കൊലയ്‌ക്കെതിരെ ആദ്യമായി ഹമാസിനെ കുറ്റപ്പെടുത്തി അമ്‌നെറ്റി ഇന്റര്‍നാഷനല്‍ റിപ്പോര്‍ട്ട്. ഹമാസ് നടത്തിയത് മാനവികതയ്ക്ക് എതിരായകുറ്റകൃത്യവും ഉന്മൂലനവുമാണെന്ന് 173 പേജുള്ള പുതിയ റിപ്പോര്‍ട്ടില്‍ അമ്‌നസ്റ്റി കുറ്റപ്പെടുത്തി. ഹമാസിനൊപ്പം മറ്റു പലസ്തീന്‍ സംഘങ്ങളെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ദക്ഷിണ ഇസ്രായേലിലേക്കുള്ള ആക്രമണത്തില്‍ ഹമാസും കൂട്ടാളികളും പൗരന്മാരെ കൂട്ടക്കൊലപ്പെടുത്തുകയും, ബന്ദിയാക്കുകയും, പീഡിപ്പിക്കുകയും, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ കനത്ത വിധത്തില്‍ ലംഘിക്കുകയും ചെയ്തതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആക്രമണത്തില്‍ 1,221 പേര്‍ കൊല്ലപ്പെടുകയും 251 പേര്‍ ബന്ദിയാക്കപ്പെടുകയും ചെയ്തിരുന്നു. പരിക്കേറ്റതോ പിടിക്കപ്പെട്ടതോ ആയ 207 പേരില്‍ 41 പേര്‍ പിന്നീട് മരിച്ചു. ഒരു ഇസ്രായേല്‍ ഓഫീസറുടെ മൃതദേഹം ഒഴികെ ബാക്കി ബന്ദികളെ പിന്നീട് വിട്ടയച്ചിരുന്നു.
ലിംഗാതിക്രമങ്ങളുമായി ബന്ധപ്പെട്ട തെളിവുകള്‍ പരിമിതമാണെന്നും ഒരു കേസ് മാത്രമാണ് നേരിട്ട് സ്ഥിരീകരിക്കാന്‍ കഴിഞ്ഞതെന്നും അമ്‌നസ്റ്റി രേഖപ്പെടുത്തി.
ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്‌സാണ് കുറ്റകൃത്യങ്ങളുടെ പ്രധാന ഉത്തരവാദിത്വം വഹിക്കുന്നതെന്നും, പലസ്തീന്‍ ഇസ്ലാമിക് ജിഹാദ്, അല്‍ അക്‌സാ മാര്‍ട്ടേഴ്‌സ് ബ്രിഗേഡ്‌സ്, ചില സാധാരണ പൗരന്മാര്‍ എന്നിവര്‍ക്കും ഭാഗിക ഉത്തരവാദിത്തമുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം, ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന യുദ്ധത്തില്‍ വംശഹത്യ (ജനോസൈഡ്) നടന്നുവെന്ന മുന്‍ നിലപാടും അമ്‌നസ്റ്റി ആവര്‍ത്തിച്ചു. ഗാസയിലെ ആരോഗ്യ മന്ത്രാലയ കണക്കുപ്രകാരം ഇസ്രായേല്‍ ആക്രമണങ്ങളില്‍ മരണം 70,000 കടന്നതായി യുഎന്‍ കരുതുന്നത്. എന്നാല്‍ ഇസ്രായേല്‍ ഈ ആരോപണം ശക്തമായി നിഷേധിക്കുന്നു.
ഒക്ടോബര്‍ 7ലെ ആക്രമണത്തിലും തുടര്‍ന്ന് നടന്ന ബന്ദിയാക്കലിലും, പീഡനങ്ങളിലും, കൂട്ടക്കൊലകളിലും ഹമാസ് ക്രൂരമായ അന്താരാഷ്ട്രനിയമലംഘനങ്ങള്‍ നടത്തിയതാണെന്നതാണ് അമ്‌നസ്റ്റിയുടെ പ്രധാന കണ്ടെത്തല്‍.
ഒക്ടോബര്‍ 7 ആക്രമണത്തില്‍ ഹമാസ് 'വംശഹത്യാക്കുറ്റം' നടത്തിയെന്ന് അമ്‌നസ്റ്റി ഇന്റര്‍നാഷനല്‍
