തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കുന്നതിന് അമേരിക്കയ്ക്ക് സമര്‍പ്പിച്ച പുതിയ സമാധാന നിര്‍ദ്ദേശത്തിലെ പ്രധാന ആവശ്യങ്ങള്‍ ഇറാന്‍ വെളിപ്പെടുത്തി. എല്ലാ മേഖലകളിലുമുള്ള സൈനിക ഏറ്റുമുട്ടലുകള്‍ അവസാനിപ്പിക്കല്‍, ഇറാന്റെ അതിര്‍ത്തികള്‍ക്ക് സമീപമുള്ള മേഖലകളില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കല്‍ എന്നിവയാണ് നിര്‍ദേശത്തിലെ പ്രധാന വിഷയങ്ങളെന്ന് ഇറാന്‍ ഉപ വിദേശകാര്യ മന്ത്രി കാസം ഗരീബാബാദി വ്യക്തമാക്കി. ഔദ്യോഗിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അമേരിക്ക സമര്‍പ്പിച്ച പുതിയ നിര്‍ദേശത്തിന് ഇറാന്‍ മറുപടി നല്‍കിയതായി അറിയിച്ചതിന് പിന്നാലെയാണ് പുതിയ വിശദാംശങ്ങള്‍ പുറത്തുവന്നത്.
എല്ലാ യുദ്ധമുന്നണികളിലുമുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം. ഇസ്രായേലുമായി വെടിനിര്‍ത്തല്‍ നിലവിലുണ്ടായിട്ടും സംഘര്‍ഷം തുടരുന്ന ലെബനനിലെയും സൈനിക നടപടികള്‍ അവസാനിപ്പിക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.
യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കുക, മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ സാമ്പത്തിക ആസ്തികള്‍ വിട്ടുനല്‍കുക, ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരായ അമേരിക്കന്‍ നാവിക ഉപരോധം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും നിര്‍ദേശത്തിലുണ്ട്.
ഇറാന്‍ മുമ്പ് മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ നിന്ന് ഇത്തവണത്തെ വ്യവസ്ഥകള്‍ വ്യത്യസ്തമാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മുന്‍ നിര്‍ദേശത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അസംബന്ധം എന്ന് തള്ളിയിരുന്നു.
അതേസമയം, ഇറാനുമായുള്ള ചര്‍ച്ചകളില്‍ 'വളരെ അനുകൂലമായ പുരോഗതി' ഉണ്ടായതായി ട്രംപ് വ്യക്തമാക്കി. ഇറാന്‍ ആണവായുധങ്ങളില്ലാത്ത രാഷ്ട്രമാകുന്ന തരത്തിലുള്ള ധാരണയിലേക്കാണ് ചര്‍ച്ചകള്‍ നീങ്ങുന്നതെന്ന് പശ്ചിമേഷ്യയിലെ അമേരിക്കന്‍ സഖ്യരാജ്യങ്ങള്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
അനുകൂലമായ പുരോഗതിയാണെങ്കിലും അത് എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയണമെന്ന് വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ട്രംപ് പറഞ്ഞു.
ഇറാനെതിരായ ആസൂത്രിത സൈനികാക്രമണം താത്കാലികമായി മാറ്റിവയ്ക്കാന്‍ ഈ ചര്‍ച്ചാപുരോഗതി കാരണമായതായും അദ്ദേഹം അവകാശപ്പെട്ടു.
തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലെ കുറിപ്പില്‍ ഖത്തര്‍, സൗദി അറേബ്യ, യു എ ഇ നേതാക്കള്‍ ഇറാനെതിരായ സൈനിക നടപടി നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതായി ട്രംപ് പറഞ്ഞു. ഗൗരവമായ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഈ അഭ്യര്‍ഥനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വീകാര്യമായ ധാരണയിലെത്താനായില്ലെങ്കില്‍ വിപുലമായ സൈനികാക്രമണത്തിന് അമേരിക്കന്‍ സൈന്യം ഏത് നിമിഷവും തയ്യാറായിരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
