എപ്‌സ്‌റ്റൈനുമായുള്ള ബന്ധത്തിനു തെളിവ്: യുഎസിലെ ബ്രിട്ടിഷ് അംബാസഡറെ കിയ സ്റ്റാമര്‍ പുറത്താക്കി

എപ്‌സ്‌റ്റൈനുമായുള്ള ബന്ധത്തിനു തെളിവ്: യുഎസിലെ ബ്രിട്ടിഷ് അംബാസഡറെ കിയ സ്റ്റാമര്‍ പുറത്താക്കി


ലണ്ടന്‍/വാഷിംഗ്ടന്‍ :  അമേരിക്കയില്‍ രാഷ്ട്രകീയ വിവാദം സൃഷ്ടിച്ച പീഡനക്കേസുകളിലെ പ്രതി ജെഫ്രി എപ്‌സ്‌റ്റൈനുമായുള്ള അടുത്ത ബന്ധം തെളിയിക്കുന്ന കത്തുകളും ഇമെയിലുകളും പുറത്തുവന്നതിനു പിന്നാലെ യുഎസിലെ ബ്രിട്ടിഷ് അംബാസഡര്‍ പീറ്റര്‍ മന്‍ഡല്‍സനെ പ്രധാനമന്ത്രി കിയ സ്റ്റാമര്‍ പുറത്താക്കി. പ്രമുഖര്‍ എപ്‌സ്‌റ്റൈന് അയച്ച ജന്മദിന സന്ദേശങ്ങളുടെ കൂട്ടത്തിലാണ് അദ്ദേഹത്തെ  'ഏറ്റവുമടുത്ത സുഹൃത്ത്' എന്ന് വിശേഷിപ്പിച്ചുള്ള മന്‍ഡല്‍സന്റെ കത്തുമുള്ളത്. ഇവര്‍ തമ്മിലുള്ള ഉറ്റസൗഹൃദം വ്യക്തമാക്കുന്ന ഏതാനും ഇമെയിലുകളും പുറത്തായിരുന്നു. 

ബ്രിട്ടന്റെ നയതന്ത്രജ്ഞരില്‍ ശ്രദ്ധേയനായ മന്‍ഡല്‍സന് എപ്‌സ്‌റ്റൈനുമായി ചങ്ങാത്തം ഉണ്ടായിരുന്നെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നെങ്കിലും അവര്‍ തമ്മില്‍ ഇത്രയേറെ അടുപ്പമുണ്ടായിരുന്നെന്നു വ്യക്തമാകുന്നത് ഈയിടെ പുറത്തായ കത്തുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളില്‍നിന്നാണ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്ത ചൊവ്വാഴ്ച ബ്രിട്ടനിലെത്താനിരിക്കെയാണ് അംബാസഡറുടെ പണി തെറിച്ചത്. പകരക്കാരനെ നിയമിക്കുന്നതുവരെ ഇടക്കാല അംബാസഡറായി ജയിംസ് റൊസ്‌കോയെ ചുമതലപ്പെടുത്തി.