മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി സന്ദര്‍ശിച്ചു

മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി സന്ദര്‍ശിച്ചു


വത്തിക്കാന്‍ സിറ്റി: ബ്രോങ്കെയ്റ്റിസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ചികിത്സയില്‍ തുടരുന്ന മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചിട്ടുണ്ടെങ്കിലും മാര്‍പാപ്പ തനിയെ എഴുന്നേറ്റിരുന്നു പ്രഭാതഭക്ഷണം കഴിച്ചു. യന്ത്രസഹായമില്ലാതെ ശ്വസിക്കുകയും രാത്രി ഉറങ്ങുകയും ചെയ്തതായി വത്തിക്കാന്‍ അറിയിച്ചു.

മാര്‍പാപ്പയെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി സന്ദര്‍ശിച്ചു. 20 മിനിറ്റോളം അവര്‍ ആശുപത്രിയില്‍ ചെലവഴിച്ചു. മാര്‍പാപ്പയെ കണ്ട് സംസാരിച്ചുവെന്നും എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും ജോര്‍ജിയ മെലോണി പറഞ്ഞു.

മാര്‍പാപ്പയുടെ ലാബ് പരിശോധനാഫലങ്ങളില്‍ നേരിയ പുരോഗതിയുള്ളതായാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. അണുബാധ മൂലം സ്ഥിതി സങ്കീര്‍ണമാണെങ്കിലും പുരോഗതിയുണ്ടെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതായി വത്തിക്കാന്‍ വക്താവ് മറ്റിയോ ബ്രൂണി അറിയിച്ചു. ശ്വാസതടസ്സം മൂലം കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാര്‍പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 88 വയസുള്ള മാര്‍പ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.