ദോഹ: ഗാസയിലെ സമാധാനപ്രവര്‍ത്തനങ്ങള്‍ക്കായി ഖത്തര്‍ സേനയെ അയയ്ക്കാന്‍ സന്നദ്ധമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അറിയിച്ചു. ഖത്തറിന്റെ എമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി ദോഹയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്.
ഖത്തറിനെ മികച്ച സഖ്യകക്ഷിയായും പ്രാദേശിക സ്ഥിരതയില്‍ പ്രധാന പങ്കുവഹിക്കുന്ന രാഷ്ട്രമായും ട്രംപ് പ്രശംസിച്ചു. ഗാസയെ സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അവിടേയ്ക്ക് ഒരു അന്താരാഷ്ട്ര സേനയെ ഉടന്‍ വിന്യസിക്കുമെന്നും ട്രംപ് പറഞ്ഞു.
ട്രംപിന്റെ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിന്റെ ഇന്ധനം നിറയ്ക്കാന്‍ നിര്‍ത്തിയ ഇടവേളയിലാണ് കൂടിക്കാഴ്ച നടന്നത്. ഗാസയിലെ സ്ഥിരമായ സമാധാനത്തിനായി നടത്തുന്ന ശ്രമങ്ങള്‍ മുന്നോട്ട് പോകുന്നുവെന്നും ട്രംപ് പറഞ്ഞു.
'ഇത് സ്ഥിരമായ സമാധാനം ആയിരിക്കണം,' എന്ന് പ്രത്യാശ മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പ്രകടിപ്പിച്ചു. 'ഖത്തര്‍ ഒരു മഹത്തായ സഖാവും പ്രാദേശിക സ്ഥിരതയ്ക്കുള്ള പ്രധാന ഘടകവുമാണ്,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കഴിഞ്ഞ വര്‍ഷം നാം ഒരുമിച്ച് പല കാര്യങ്ങളും ചെയ്തു- മിഡില്‍ ഈസ്റ്റിലെ സമാധാനത്തില്‍ ഇവര്‍ നിര്‍ണായക പങ്ക് വഹിച്ചു.' എമീര്‍ തമീമിനെയും ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയെയും ഉദ്ദേശിച്ച് ട്രംപ് പറഞ്ഞു:
'നമ്മള്‍ നന്ദി പറയുന്നു. ഇപ്പോള്‍ മിഡില്‍ ഈസ്റ്റ് സുരക്ഷിതമാണ്, നിങ്ങള്‍ അത് ദീര്‍ഘകാലം അങ്ങനെ നിലനിര്‍ത്തും,' എന്നും ട്രംപ് അഭിപ്രായപ്പെട്ടു.
അതേസമയം, ഗാസയിലെ യുദ്ധാനന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ ഖത്തറിനെയോ തുര്‍ക്കിയെയോ ഉള്‍പ്പെടുത്തുന്നത് എതിര്‍ക്കുന്നതായി ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ചില മിലീഷ്യാ നേതാക്കള്‍ വ്യക്തമാക്കി.
'തുര്‍ക്കി ഹമാസിനെ പിന്തുണയ്ക്കുന്നവരാണ്. ഖത്തറും തുര്‍ക്കിയും യുദ്ധക്കുറ്റവാളികളാണ്.' ഖാന്‍ യൂനിസിലെ മിലീഷ്യാ നേതാവ് ഹുസ്സാം അല്‍അസ്തല്‍ പറഞ്ഞു.
'ഹമാസിനെതിരായി ഞങ്ങളെ സഹായിക്കുന്ന ആരെയും ഞങ്ങള്‍ സ്വാഗതം ചെയ്യും. ഹമാസ് തന്നെയാണ് ഗാസയിലും ഇസ്രായേലിലും നാശം വിതച്ചത്,' എന്നും അദ്ദേഹം ആരോപിച്ചു.
'യുദ്ധകാലത്ത് ഏതെങ്കിലും ഒരു തോക്കുധാരി കൂടാരത്തില്‍ ഒളിച്ചിരിക്കുന്നതു കണ്ടാല്‍ ഇസ്രായേല്‍ അവനെ വെടിവെക്കും, പിന്നെ ഇസ്രായേല്‍ കുട്ടികളെ കൊന്നു എന്ന് ആളുകള്‍ പറയുന്നുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും മരണങ്ങള്‍ക്ക് ഉത്തരവാദി ഹമാസാണ്, ഇസ്രായേല്‍ അല്ലെന്നും അല്‍അസ്തല്‍ കൂട്ടിച്ചേര്‍ത്തു.
