ലോകത്തിലെ മൂന്നിലൊന്ന് രാജ്യങ്ങളിലും വനിതാവകാശങ്ങള്‍ കുറഞ്ഞു

ലോകത്തിലെ മൂന്നിലൊന്ന് രാജ്യങ്ങളിലും വനിതാവകാശങ്ങള്‍ കുറഞ്ഞു


ഗാര്‍ദേസ്: ലോകമെമ്പാടുമുള്ള മൂന്നിലൊന്ന് രാജ്യങ്ങളിലും വനിതാവകാശങ്ങള്‍ കഴിഞ്ഞ കൊല്ലം ഗണ്യമായി കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. യുഎന്‍ വിമെന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം മുതല്‍ ജനാധിപത്യ മൂല്യശോഷണം വരെയുള്ള കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ജനാധിപത്യ സ്ഥാപനങ്ങള്‍ ദുര്‍ബലമാകുന്നതും ലിംഗ സമത്വവും തമ്മില്‍ വലിയ ബന്ധമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സുപ്രധാന വനിതാവകാശ വിഷയങ്ങളില്‍ അവകാശ വിരുദ്ധ ഘടകങ്ങള്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ലിംഗസമത്വ പ്രശ്‌നങ്ങള്‍ മൂലം 'ബീജിങ് പ്ലാറ്റ്‌ഫോം ഫോര്‍ ആക്ഷന്‍' നടപ്പാക്കുന്നതും തടസപ്പെട്ടിരിക്കുന്നുവെന്ന് മൂന്നിലൊന്ന് രാജ്യങ്ങളും പറയുന്നു. 1995ലെ ലോകകോണ്‍ഫറന്‍സ് ഓണ്‍ വിമെനിലെ ശുപാര്‍ശ രേഖയാണിത്.

സാമൂഹ്യ സുരക്ഷ സംരക്ഷണ ഗുണഭോക്താക്കളുടെ എണ്ണം 2010നും 2023നുമിടയില്‍ വര്‍ദ്ധിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം 200 കോടി സ്ത്രീകളും പെണ്‍കുട്ടികളും ഇപ്പോഴും ഈ സംരക്ഷണം ഒന്നും ലഭിക്കാത്ത ഇടങ്ങളിലാണ് ജീവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തൊഴിലിലെ ലിംഗ വ്യത്യാസങ്ങള്‍ പതിറ്റാണ്ടുകളായി വര്‍ദ്ധിച്ച് വരികയാണ്. 25നും 54നുമിടയില്‍ പ്രായമുള്ള 63ശതമാനം സ്ത്രീകള്‍ തൊഴിലെടുക്കുമ്പോള്‍ ഇത് പ്രായത്തിലുള്ള 92ശതമാനം പുരുഷന്‍മാരും ജോലി ചെയ്യുന്നവരാണ്.

കോവിഡ് മഹാമാരി, ആഗോള സംഘര്‍ഷങ്ങള്‍, കാലാവസ്ഥ വ്യതിയാനം, നിര്‍മ്മിത ബുദ്ധിപോലുള്ള പുത്തന്‍ സാങ്കേതികതകളുടെ ആവിര്‍ഭാവം എന്നിവയും ലിംഗ സമത്വത്തിന് ഭീഷണിയാകുന്നു.

പത്ത് കൊല്ലത്തിനിടെ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ അന്‍പത് ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതില്‍ 95 ശതമാനം ഇരകളും കുട്ടികളോ യുവതികളോ ആണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2023ല്‍ 6120 ലക്ഷം സ്ത്രീകള്‍ സംഘര്‍ഷ ബാധിത മേഖലയുടെ 50 കിലോമീറ്റര്‍ ചുറ്റളവില്‍ ജീവിക്കുന്നവരാണ്. 2010ന് ശേഷം 54ശതമാനം വര്‍ദ്ധനയാണ് ഈ കണക്കിലുണ്ടായിട്ടുള്ളത്.

യൂറോപ്പിലെയും മധ്യ ഏഷ്യയിലെയും 53ശതമാനം സ്ത്രീകളും ഇന്റര്‍നെറ്റ് വഴി ഒന്നോ അതിലേറെയോ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകുന്നു. ആഗോളതലത്തില്‍ സ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന അതിക്രമങ്ങളുടെ കണക്കുകള്‍ ഭയപ്പെടുത്തുന്നതാണ്. മൂന്നില്‍ ഒരു സ്ത്രീ അവരുടെ ജീവിതകാലത്ത് ശാരീരികമോ ലൈംഗികമോ ആയ അതിക്രമത്തിന് വിധേയ ആകുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് അവരുടെ ഏറ്റവും അടുത്ത ലൈംഗിക പങ്കാളിയില്‍ നിന്നോ പങ്കാളിയല്ലാത്ത ആളില്‍ നിന്നോ ആകാമെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.

ലൈംഗിക അസമത്വം നേരിടാന്‍ നിരവധി മാര്‍ഗങ്ങളും റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നുണ്ട്. നിര്‍മ്മിത ബുദ്ധി പോലുള്ള സാങ്കേതികതകള്‍ എല്ലാവര്‍ക്കും തുല്യമായി ലഭ്യമാക്കുക, കാലാവസ്ഥ നീതിക്ക് വേണ്ടിയുള്ള നടപടികള്‍, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതികള്‍, പൊതുകാര്യങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം, ലിംഗാതിക്രമങ്ങള്‍ക്ക് നേരെയുള്ള പോരാട്ടം തുടങ്ങിയവയാണ് അതില്‍ ചിലത്.